വെട്ടുകത്തി ജോയ് വധം; ക്വട്ടേഷൻ കൊടുത്തത് അൻവര്‍ ഹുസൈൻ, സ്റ്റേഷനിലെത്തി കീഴടങ്ങി

തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്.പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. പ്രധാന പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ. ഇയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു.

കേസില്‍ നേരത്തെ 5 പേർ അറസ്റ്റിലായിരുന്നു. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാല്‍, സജീർ എന്നിവരാണ് പിടിയിലായത്. ഇപ്പോള്‍ പിടിയിലായ അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച്‌ ജോയിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിക്കുകയും ചെയ്തു. അറസ്റ്റിലായ രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേർന്നാണ് ഓട്ടോ അടിച്ചു തകർത്താണ് ജോയിയെ വെട്ടുന്നത്.

കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജോയ്. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറില്‍ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനില്‍ വച്ച്‌ വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെട്ടേറ്റ് അര മണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ച്‌ കിടന്ന ജോയിയെ ഒടുവില്‍ പൊലീസ് ജീപ്പിലാണ് ആശുപത്രില്‍ എത്തിച്ചത്. വട്ടപ്പാറ, പോത്തൻകോട് ഉള്‍പ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനല്‍ ലിസ്റ്റില്‍ ജോയിയുണ്ട്. മേഖലയില്‍ ഗുണ്ടാ കുടിപ്പക ആക്രമണം സ്ഥിരമായി നടക്കുന്നതാണ്. ഓരോ സംഭവത്തിന് ശേഷവും പൊലീസ് പുതിയ ഓപ്പറേഷൻ തുടങ്ങുമെങ്കിലും വൈകാതെ ഗുണ്ടകള്‍ വീണ്ടും സജീവമാകുന്നതാണ് പതിവ്.