സുധിമോന്റെ വാടകവീട്ടില്‍ സര്‍വ്വ സന്നാഹങ്ങളും; പാകമാക്കി ഓണം വില്‍പനയ്ക്കും ഒരുങ്ങി, പിടിച്ചത് 33 ലിറ്റര്‍ ചാരായം

ഹരിപ്പാട്: ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ഒരാള്‍ പിടിയില്‍. കരുവാറ്റ തെക്ക് വിഷ്ണു ഭവനത്തില്‍ വിഷ്ണു (26) വിനെ ആണ് എക്സൈസ് സംഘം പിടികൂടിയത്.കേസിലെ ഒന്നാം പ്രതി പള്ളിപ്പാട് നാലുകെട്ടും കവല പഴയ ചാലില്‍ സുബിമോൻ സ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു.

സുധിമോൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് ചാരായം, വാറ്റുപകരണങ്ങള്‍, കന്നാസ് എന്നിവ കണ്ടെടുത്തത്. ഇവിടെ നിന്നും 33 ലിറ്റർ ചാരായമാണ് പിടികൂടിയത്. രണ്ടാം പ്രതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു. ഓണം സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഐബി യൂണിറ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം ആർ സുരേഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഹരിപ്പാട് എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി അജിത് കുമാർ, സിവില്‍ എക്സൈസ് ഓഫീസർ ഷിബു എന്നിവർ പങ്കെടുത്തു.