യമനില്‍ 10 വര്‍ഷത്തിന് ശേഷം ഇന്ത്യൻ അംബാസഡര്‍; ഡോ. സുഹൈല്‍ അജാസ് ഖാന് ചുമതല

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമെൻറ അധിക ചുമതല. റിയാദില്‍നിന്ന് ചൊവ്വാഴ്ച യമൻ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം യമൻ പ്രസിഡൻറും പ്രസിഡൻഷ്യല്‍ ലീഷർഷിപ്പ് കൗണ്‍സില്‍ ചെയർമാനുമായ ഡോ.റഷാദ് അല്‍ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡർ ചുമതലയേറ്റെടുത്തു. ഔദ്യോഗിക ചടങ്ങില്‍ യമൻ വിദേശകാര്യമന്ത്രി ഷായാ സിൻഡാനി സന്നിഹിതനായിരുന്നു. ആഭ്യന്തര സംഘർഷം മൂർച്ഛിച്ച യമനില്‍ 10 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ അംബാസഡർ നിയമിതനാവുന്നത്.

ഇന്ത്യയും യെമനും തമ്മിലുള്ള ഇതിനകം അടുത്തതും സൗഹൃദപരവുമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തെൻറ ആഴത്തിലുള്ള പ്രതിബദ്ധത ചടങ്ങില്‍ സംസാരിക്കവേ ഡോ. സുഹൈല്‍ അജാസ് ഖാൻ പ്രകടിപ്പിച്ചു. യമൻ പ്രസിഡൻറുമായി സംസാരിക്കവേ പ്രതിരോധരംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തെയും യമനി പൗരന്മാർക്ക് ഇന്ത്യയില്‍ ലഭ്യമായ ഐ.ടി.ഇ.സി കോഴ്സിനെയും ഐ.സി.സി.ആർ സ്കോളർഷിപ്പുകളെയും സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയുമായുള്ള തെൻറ ബന്ധം സ്‌നേഹപൂർവം അനുസ്മരിച്ച പ്രസിഡൻറ് ഡോ. അല്‍ അലിമി, പ്രാചീനകാലത്തോളം പഴക്കമുള്ള ഇന്ത്യ-യമൻ ബന്ധത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള തെൻറ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പുറമേ, അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാൻ തെൻറ സന്ദർശന വേളയില്‍ വിവിധ പ്രാദേശിക പ്രമുഖ വ്യക്തിത്വങ്ങള്‍, സർക്കാർ ഉദ്യോഗസ്ഥർ, യമനിലെ ഇന്ത്യാക്കാർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ചർച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ എംബസി വൃത്തങ്ങള്‍ വാർത്താക്കുറിപ്പില്‍ അറിയിച്ചു.