കോളേജില്‍ കുട്ടികളില്‍ നിന്ന് വാങ്ങിയ ഫീസ് സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്ലര്‍ക്കിന്റെ തട്ടിപ്പ്; 30 വര്‍ഷം തടവ് ശിക്ഷ

തിരുവനന്തപുരം: കോളേജില്‍ വിദ്യാർത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലർക്കിന് 30 വർഷം കഠിന തടവ്.ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ ക്ലർക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2000-2003 കാലഘട്ടത്തില്‍ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിലെ സെക്ഷൻ ക്ലാർക്കായിരുന്നു ഗോപകുമാർ. വിദ്യാർഥികളില്‍ നിന്നും ഫീസിനത്തില്‍ ശേഖരിച്ച തുകയില്‍ നിന്നും 6,51,529 രൂപയാണ് ഇയാള്‍ സർക്കാരിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയത്. 2000 മുതല്‍ 2003 വരെയുള്ള മൂന്ന് സാമ്ബത്തിക വർഷങ്ങളിലായിട്ടാണ് ഗോപകുമാർ ഇത്രയും തുക സർക്കാരിലേക്ക് അടക്കാതെ വെട്ടിപ്പ് നടത്തിയത്. വെട്ടിപ്പ് കണ്ടെത്തി വിജിലൻസ് കേസെടുത്തിരുന്നു.

ഓരോ സാമ്ബത്തിക വർഷത്തെ വെട്ടിപ്പും പ്രത്യേകം പ്രത്യേകമായി പരിഗണിച്ച കോടതി 10 വർഷം വീതം കഠിന തടവിനും 1,10,000 രൂപ വീതം പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ആകെ 30 വർഷ കഠിന തടവും ആകെ 3,30,000 രൂപ പിഴയുമാണ് ഇങ്ങനെ പ്രതിക്ക് ലഭിക്കുക. എന്നാല്‍ ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയാവും.

തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന രാജേന്ദ്രനാണ് ഈ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ വിജിലൻസ് ഡി.വൈ.എസ്.പി ഇപ്പോള്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പിയുമായ ആർ.മഹേഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു.പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത്ത് കുമാർ എല്‍.ആർ ഹാജരായി.