എ.ഐയിലും റോബോട്ടിക്സിലും കുട്ടികള്‍ക്ക് പരിശീലനം; 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സ്കൂളുകളിലെത്തുമെന്ന് മന്ത്രി

കൊച്ചി: സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങള്‍ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി സംസ്ഥാനത്ത് സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്ബിന്റെയും കൈറ്റ് തയ്യാറാക്കിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ പ്രകാശനവും ഇടപ്പള്ളിയിലെ കൈറ്റ് റീജിയണല്‍ സെന്ററില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ സ്കൂളുകളില്‍ നല്‍കിയിട്ടുള്ള 9000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെയാണ് 20,000 കിറ്റുകള്‍ കൂടി എത്തിക്കുന്നത്. വരുന്ന ഒക്ടോബർ മാസത്തോടെ ഇവ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിർമ്മിത ബുദ്ധിയും റോബോട്ടിക്സും എല്ലാ കുട്ടികളിലേക്കും എത്തുകയാണ്. രാജ്യത്താദ്യമായി ഈ വര്‍ഷം കേരളത്തില്‍ ഏഴാം ക്ലാസില്‍ എ.ഐ പരിചയപ്പെടുത്തി. അടുത്ത വര്‍ഷം 8, 9, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളിലേക്കും ഐ.സി.ടി പാഠപുസ്തക പരിഷ്കാരത്തിലൂടെ നിര്‍മിത ബുദ്ധിയും, റോബോട്ടിക്സും എത്തുകയാണെന്നും മന്ത്രി പറ‌ഞ്ഞു.

സ്കൂളുകളില്‍ നല്‍കിയിരിക്കുന്ന റോബോട്ടിക് കിറ്റുകള്‍ നല്ല ചുവടുവെയ്പ്പാണെന്നും മന്ത്രി പറഞ്ഞു. നിർമ്മിതബുദ്ധി ടൂളുകള്‍ എങ്ങനെ ഉപയോഗിക്കുമെന്നല്ല നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. എഐയുടെ അടിസ്ഥാന കോഡിങ് ആണ് പഠിക്കുന്നത്. റോബോട്ടിക്സിന്റെ പ്രോഗ്രാമിംഗ് കുട്ടികള്‍ തന്നെ ചെയ്യുന്നു. ഗെയിമുകള്‍ വികസിപ്പിക്കുന്നു, അനിമേഷൻ തയ്യാറാക്കുന്നു, ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങളില്‍ ചിലതുമാത്രമാണിത്. ഇത്തരം ശ്രമങ്ങളെ സഹായിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായാണ് അധിക റോബോട്ടിക് കിറ്റുകള്‍ കൂടി ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, യൂണിസെഫ് സോഷ്യല്‍ പോളിസി ചീഫ് ഡോ.കെ.എല്‍ റാവു, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി. സുനില്‍, യൂണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.