‘തുടയില്‍ സൂചി തുളച്ചു കയറിയ കുട്ടിക്ക് 14 വര്‍ഷം നിരീക്ഷണം’ ഇതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്സ്പര്‍ട്ട് പാനല്‍

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ജൂലൈ 19-ന് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയില്‍ അത്യാഹിത വിഭാഗത്തിലെ കിടക്കയില്‍ നിന്ന് യാദൃശ്ചികമായി സൂചി തുളച്ചു കയറിയ സംഭവത്തില്‍ ആശൂപത്രിയുടെ നിര്‍ദേശത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന എക്സപെര്‍ട്ട് പാനല്‍.14 വർഷം വരെ എച്ച്‌ഐവി അണുബാധയെ സംബന്ധിച്ച്‌ തുടർ നിരീക്ഷണം വേണമെന്ന നിർദ്ദേശം ആശങ്കയുണ്ടായ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോക്ടർ ജമുന വർഗീസിന്റെ നേതൃത്വത്തില്‍ അടിയന്തര എക്സ്പെർട്ട് പാനല്‍ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോക്ടർ ജൂബി ജോണ്‍, ആരോഗ്യവകുപ്പ് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്. ആർ. ദിലീപ് കുമാർ, ആലപ്പുഴ ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജ് ആന്റി റിട്രോ വൈറല്‍ മെഡിക്കല്‍ ഓഫീസർ ഡോ. ജമീല, ആലപ്പുഴ വനിത ശിശു ആശുപത്രി സീനിയർ ശിശുരോഗ വിദഗ്ധ ഡോ. ശാന്തി, മാവേലിക്കര ജില്ല ആശുപത്രി ശിശുരോഗ വിദഗ്ധൻ ഡോ. പ്രസാദ് എന്നിവരടങ്ങിയ എക്സ്പേർട്ട് പാനലാണ് കാര്യങ്ങള്‍ പരിശോധിച്ചത്.

കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയ സൂചിയില്‍ കട്ടപിടിച്ച പഴയ രക്തമാണ് ഉണ്ടായിരുന്നതെന്ന് സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ബിയുടെ നേരിയ രോഗ സാധ്യത ആണ് കല്‍പ്പിക്കാൻ കഴിയുന്നത്. എങ്കില്‍ പോലും പരിശോധനയിലൂടെ അടിയന്തിരമായി രോഗപ്രതിരോധ സംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതായും, രക്ത പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പ് മുഖേന കുട്ടിയുടെ പ്രതിരോധ സംവിധാനം തൃപ്തികരമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കട്ടപിടിച്ച്‌ പഴകിയ രക്തത്തില്‍ നിന്നും എച്ച്‌ഐവി അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. എന്നാല്‍ കുട്ടിയുടെയും കുടുംബത്തിന്റെയും ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി മൂന്നാം മാസവും ആറാം മാസവും പുനർ പരിശോധന നടത്താം. ഇത് വിലയിരുത്തി വിദൂരമായിട്ട് എങ്കിലും, അപ്രതീക്ഷിത സംഭവത്തെ തുടർന്ന്, രോഗസാധ്യത പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുടർ പരിശോധനയുടെ നിർദ്ദേശങ്ങള്‍ എന്നും എക്സ്പോർട്ട് പാനല്‍ പ്രത്യേകം പരാമർശിക്കുന്നു. ആശുപത്രി കിടക്കയില്‍ ഉപയോഗിച്ച സൂചി കിടന്ന സാഹചര്യം സംഭവിക്കാൻ പാടില്ലാത്ത പിഴവാണ്. ഇത്തരം സാഹചര്യം ഉണ്ടാക്കാൻ ഇടയാക്കിയെന്ന് കരുതാവുന്ന ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡി എം ഒ. അറിയിച്ചു.