പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റ്, എസ് പിയുടെ വസതിയില്‍ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്ബുകള്‍, രേഖകള്‍ പുറത്ത്

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച്‌ മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.മരം മുറിച്ച്‌ മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങള്‍ മാത്രമാണ് രണ്ടര വർഷം മുമ്ബ് മുറിച്ച്‌ മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. ക്യാമ്ബ് ഓഫീസ് കെട്ടിടത്തിനും സമീപത്തെ വീടുകള്‍ക്കും നാട്ടുകാർക്കും ഭീഷണിയാവുന്ന മരകൊമ്ബുകള്‍ രണ്ടര വർഷം മുമ്ബ് 2022 മാർച്ച്‌ 24നാണ് മുറിച്ച്‌ മാറ്റിയത്. അന്ന് ഇന്നത്തെ എസ് പി എസ്.ശശിധരനായിരുന്നില്ല മലപ്പുറം എസ്.പിയെന്നും രേഖകളിലുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അന്ന് അന്വേഷണം ആവശ്യപെട്ട് പരാതി നല്‍കിയിരുന്നു.

എസ്.ശശിധരൻ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചുകടത്തിയെന്നും അതിൻ്റെ കുറ്റികാണണമെന്നും ആവശ്യപ്പെട്ടായിരുന്നു പി.വി.അൻവർ എം.എല്‍.എ ഇന്നലെ മലപ്പുറത്ത് എസ്.പിയുടെ വീട്ടിലെത്തിയത്. എസ് പിയുടെ വീട് ക്യാമ്ബ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വടണമെന്നും എം എല്‍ എ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മേലുദ്യോഗസ്ഥരുടെ അനുവദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് അറിയിച്ച്‌ പാറവ് നിന്ന പൊലീസ് ഉദ്യോഗസ്ഥൻ അൻവറിനെ തടയുകയായിരുന്നു.