തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കസ്റ്റഡിയില്‍ നിന്ന് ചാടി, അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടെ പിടികൂടി

കോഴിക്കോട്: മോഷണ കേസില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടയില്‍ കോഴിക്കോട് വെച്ച്‌ പിടികൂടി.സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷ(36)യെ ആണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. തൃശ്ശൂര്‍ മതിലകം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ തെളിവെടുപ്പിനായി ആലപ്പുഴ ജില്ലയിലെത്തിച്ചപ്പോഴാണ് ബാദുഷ രക്ഷപ്പെട്ടത്.

കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. ജയിലില്‍ കഴിയുന്ന സമയത്ത് പരിചയപ്പെടുന്ന സഹതടവുകാരുടെ സഹായത്തില്‍ സംസ്ഥാനത്തുടനീളം കളവു നടത്തുന്നതാണ് ബാദുഷയുടെ രീതി. രക്ഷപ്പെട്ട പ്രതി മറ്റു ജില്ലകളില്‍ എത്തി വീണ്ടും മോഷണം നടത്തുവാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, രാജേഷ് ചൈതന്യ, ഷാഫി പറമ്ബത്ത്, പ്രശാന്ത് കുമാര്‍, ഷഹീര്‍ പെരുമണ്ണ എന്നിവര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് ബാദുഷയെ പൂവാട്ടുപറമ്ബില്‍ വച്ച്‌ ബസ്സില്‍ നിന്നും പിടികൂടി. ഇയാളെ മതിലകം പോലീസിന് കൈമാറും.