ഇന്ത്യയില്‍ ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നര്‍ നീക്കങ്ങളില്‍ ഒന്ന്; പുതിയ നേട്ടം പേരിലാക്കി വിഴിഞ്ഞം

തിരുവനന്തപുരം: ഒരു കപ്പലില്‍ നിന്നു മാത്രം 10,330 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ ഒരു നേട്ടം കൂടി കൈവരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ.ഇന്ത്യയില്‍ ഒരു കപ്പലില്‍ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളില്‍ ഒന്നാണിതെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ട്രയല്‍ റണ്‍ സമയത്ത് ഇത്രയധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തത് വിഴിഞ്ഞത്തെ സംബന്ധിച്ചിടത്തോളം അപൂർവ്വ നേട്ടമാണ്.

കഴിഞ്ഞ മാസം 27ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്ബനിയുടെ (എംഎസ്‍സി) എംഎസ്‍സി അന്ന എന്ന കപ്പലില്‍ നിന്ന് കണ്ടെയ്നർ കയറ്റിറക്കിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. വിഴിഞ്ഞം തുറമുഖത്തടുത്ത ഏറ്റവും വലിയ രണ്ടാമത്തെ കപ്പലെന്ന പദവിയും അന്ന എന്ന മദർഷിപ്പിന് സ്വന്തമാണ്. എംഎസ്‍സി അന്നയുടെ വീതി 58.6- മീറ്ററും നീളം 399.98- മീറ്ററുമാണ്. ജലോപരിതലത്തില്‍ നിന്ന് താഴോട്ടുളള ഈ കപ്പലിന്റെ ആഴം 14.9 മീറ്ററുമാണ്.

തുറമുഖത്ത് സ്ഥാപിച്ചിട്ടുളളതും ഓട്ടോമാറ്റഡ് സംവിധാനത്തില്‍ പ്രവർത്തിക്കുന്നതുമായ ക്രെയിനുകളുപയോഗിച്ച്‌ കപ്പലുകളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ കരയിലേക്കും തിരികെ കപ്പലിലേക്കും കയറ്റിയതിനുശേഷം സെപ്തംബർ 30ന് കപ്പല്‍ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയിരുന്നു. ട്രയല്‍ റണ്ണില്‍ തന്നെ സ്വായത്തമാക്കിയ ഈ നേട്ടം വരും നാളുകളില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാൻ വിഴിഞ്ഞത്തെ പ്രാപ്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.