വീട്ടില്‍ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തില്‍ മരിച്ച നിലയില്‍; കബീറിനെ തള്ളിയിട്ടത് കുഞ്ഞുമോൻ, ചോര വാര്‍ന്ന് മരണം

അമ്ബലപ്പുഴ: ആലപ്പുഴയില്‍ ഗൃഹനാഥനെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തോണ്ടൻകുളങ്ങര സ്വദേശി കബീറിനെയാണ് കഴിഞ്ഞദിവസം വീട്ടിലെ അക്വേറിയത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍. കുഞ്ഞുമോൻ, നവാസ് എന്നിവരാണ് പിടിയിലായത്.

കൊല്ലപ്പെട്ട കബീർ തോണ്ടൻകുളങ്ങരയിലെ വീട്ടില്‍ തനിച്ചാണ് താമസം. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പോലിസ് പറയുന്നതിങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് കബീറിന്റെ വീട്ടില്‍ വച്ച്‌ കുഞ്ഞുമോനും നവാസും ചേർന്ന് മദ്യപിച്ചു. തന്റെ ബൈക്ക് കുഞ്ഞുമോനു വില്‍ക്കാനായി കബീർ മുൻപ് 2,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍, കബീർ വണ്ടി മറ്റൊരാള്‍ക്കു നല്‍കി.

മദ്യപിക്കുന്നതിനിടയില്‍ ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും കുഞ്ഞുമോൻ കബീറിനെ തള്ളുകയും ചെയ്തു. സമീപത്തെ അക്വേറിയത്തില്‍ വീണ കബീറിന് ആഴത്തിലുള്ള മുറിവുണ്ടായി. രക്തം വാർന്നാണ് മരിച്ചത്. ഇതിനിടെ കബീർ ചോരവാർന്നു കിടക്കുന്നതായി ഇരുവരും പോലീസില്‍ അറിയിച്ചു. പൊലീസെത്തി നിർദേശിച്ച പ്രകാരം കബീറിനെ ജനറല്‍ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കുകയും ചെയ്തു. തുടർന്ന് നോർത്ത് ഇൻസ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തില്‍ കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയതായി ഇരുവരും സമ്മതിച്ചത്. കുഞ്ഞുമോനെയും നവാസിനെയും റിമാന്‍റ് ചെയ്തു.