ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ സ്റ്റെയറിന് ഇടയിലെ വിടവിലൂടെ താഴേക്ക് ചാടിയ യുവാവ് മരിച്ചു

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു. തൊടുപുഴ ശാസ്‍താംപാറ പുറമ്ബോക്കില്‍ വീട്ടില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്.കിഡ്‍നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സജീവ്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ചൊവ്വാഴ്‍ചയാണ് ഭാര്യാ മാതാവിനൊപ്പം ആശുപത്രിയില്‍ അഡ്മിറ്റായത്.

രാത്രി 8.30ഓടെ ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു. ശേഷം സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീഴ്‍ചയില്‍ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണം.

പട്ടയംകവലയ്‍ക്കടുത്ത് ശാരദക്കവലയില്‍ വാടകയ്‍ക്ക് താമസിക്കുകയായിരുന്നു കൂലിപ്പണിക്കാരനായ സജീവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‍കാരം വ്യാഴം രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്‍മശാനത്തില്‍. ഭാര്യ: കെ വി ദിവ്യ. മക്കള്‍: ആദിത്യൻ സജീവ്, ആദവ് സജീവ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)