11.96 കോടി രൂപ വഞ്ചനക്കേസില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച്‌ റെമോ ഡിസൂസയും ഭാര്യയും

മുംബൈ: നൃത്തസംവിധായകനും സംവിധായകനുമായ റെമോ ഡിസൂസയും ഭാര്യ ലിസെല്ലും മറ്റുള്ളവരുമായി ചേർന്ന് 11.96 കോടി രൂപയുടെ ഡാൻസ് ട്രൂപ്പിനെ വഞ്ചിച്ചുവെന്നാരോപിച്ച കേസില്‍ പ്രസ്താവന ഇറക്കി ദമ്ബതികള്‍.യഥാർത്ഥ വസ്തുതകള്‍ പുറത്തുവരും മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്ബതികള്‍ ആളുകളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ ഭാഗം ഉടൻ അവതരിപ്പിക്കുമെന്നും അവർ പറഞ്ഞു.

റെമോയുടെയും ലിസെല്ലയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവന ഇങ്ങനെയായിരുന്നു: “ഒരു പ്രത്യേക നൃത്തസംഘവുമായി ബന്ധപ്പെട്ട് ചില പരാതികള്‍ രജിസ്റ്റർ ചെയ്തതായി മാധ്യമ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് നിരാശാജനകമാണ്. യഥാർത്ഥ വസ്തുതകള്‍ കണ്ടെത്തുന്നതിന് മുമ്ബ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാൻ അഭ്യർത്ഥിക്കുന്നു”.

ഞങ്ങള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും. ഞങ്ങള്‍ ഇതുവരെ ചെയ്തതുപോലെ ഇപ്പോഴത്തെ കേസുമായി സഹകരിക്കുന്നത് തുടരുമെന്നും റെമോ ഡിസൂസയും ഭാര്യ ലിസെല്ലും പറഞ്ഞു.

സല്‍മാൻ ഖാന്‍ നായകനായ റേസ് 3 എന്ന ചിത്രം സംവിധാനം ചെയ്ത റെമോ, പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെയും ലിസെല്ലിനെയും പിന്തുണച്ചതിന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവന അവസാനിപ്പിച്ചത്.

26 കാരിയായ നർത്തകിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്‌ടോബർ 16 ന് മുംബൈയിലെ മിരാ റോഡ് പോലീസ് സ്റ്റേഷനിലാണ് റെമോയ്ക്കും ഭാര്യ ലിസെല്ലിനും മറ്റ് അഞ്ച് പേർക്കുമെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ബോളിവുഡിലെ പ്രമുഖ സിനിമകളില്‍ എല്ലാം കൊറിയോഗ്രഫറായി പ്രശസ്തനാണ് റെമോ. 100 ഓളം ചിത്രങ്ങളില്‍ ഇദ്ദേഹം നൃത്തം ചിട്ടപ്പെടുത്തിയിരുന്നു. ശരിക്കും മലയാളിയാണ് റെമോ ഡിസൂസ.