കെ.എല്‍.എഫിലെ കഷായ പ്രയോഗം; കെ.ആര്‍ മീരക്കെതിരെ ‘കൊലപാതക പ്രസംഗത്തി’ന് പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയതിനാണ് പരാതി. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് പരാതിക്കാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്.

അതേസമയം സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്‍ പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ബില്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ അനുമതി വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെ ആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കെ ആര്‍ മീരയുടെ പ്രതികരണം. ‘ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും. ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം’, എന്നായിരുന്നു കെ ആര്‍ മീര കെഎല്‍എഫ് വേദിയില്‍ പറഞ്ഞത്.

പിന്നാലെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. പരാമര്‍ശത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനും രംഗത്തെത്തിയിരുന്നു. സംഘ്പരിവാരിനെതിരെയും സിപിഎമ്മിനെതിരെയും മൗനം പാലിച്ചും, കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മീര നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എഴുത്തുകാരന്‍ ബെന്യാമിനും മീരക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് കെ.എല്‍.എഫിലെ പരാമര്‍ശത്തിനെതിരെ മീരക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍ എത്തിയിട്ടുള്ളത്.