ഏകദിനത്തില്‍ വില്യംസണിന്റെ ‘ടെസ്റ്റ്’, ഫിലിപ്‌സിന്റെ ‘ടി20’, അതിവേഗ സെഞ്ചുറി! പാകിസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍

ലാഹോര്‍: ത്രിരാഷ്ട്ര പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് മുന്നില്‍ 331 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച്‌ ന്യൂസിലന്‍ഡ്.ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗ്ലെന്‍ ഫിലിപ്‌സിന്റെ (74 പന്തില്‍ പുറത്താവാതെ 106) സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഡാരില്‍ മിച്ചല്‍ (84 പന്തില്‍ 81), കെയ്ന്‍ വില്യംസണ്‍ (89 പന്തില്‍ 58) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്ബരയില ആദ്യ മത്സരമാണിത്. ദക്ഷിണാഫ്രിക്കയാണ് പരമ്ബരയിലെ മറ്റൊരു ടീം.

മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ വില്‍ യംഗ് (4), രചിന്‍ രവീന്ദ്ര (35) എന്നിവരുടെ വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. യംഗിനെ ഷഹീന്‍ അഫ്രീദി, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈകളിലെത്തിച്ചപ്പോള്‍ രവീന്ദ്രയെ അബ്രാര്‍ അഹമ്മദ് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ വില്യംസണ്‍ – മിച്ചല്‍ സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വില്യംസണിന്റെ ഇന്നിംഗ്‌സിന് ഒട്ടും വേഗം പോരായിരുന്നു. 89 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറുകള്‍ നേടി. ഷഹീന്റെ പന്തില്‍ റിസ്വാന് ക്യാച്ച്‌ നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്.

തുടര്‍ന്നെത്തിയ ടോം ലാഥം (0) നിരാശപ്പെടുത്തി. ഹാരിസ് റൗഫിന് വിക്കറ്റ്. പിന്നാലെ മിച്ചല്‍ – ഫിലിപ്‌സ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. 38-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മിച്ചല്‍ പുറത്താവുമ്ബോള്‍ 37.5 ഓവറില്‍ അഞ്ചിന് 200 എന്ന നിലയിലായി കിവീസ്. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. പിന്നീട് ഫിലിപ്‌സ് – മൈക്കല്‍ ബ്രേസ്‌വെല്‍ (31) സഖ്യം 54 റണ്‍സും കൂട്ടിചേര്‍ത്തു. 46-ാം ഓവറില്‍ ബ്രേസ്‌വെല്ലും മടങ്ങി. ശേഷിക്കുന്ന 25 പന്തുകള്‍ക്കിടെ ഫിലിപ്‌സ് – മിച്ചല്‍ സാന്റ്‌നര്‍ (8) സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്.

അവസാന ഓവറില്‍ ഫിലിപ്‌സ് സെഞ്ചുറിയും പൂര്‍ത്തിയാക്കി. 74 പന്തുകള്‍ മാത്രം നേരിട്ട താരം ഏഴ് സിക്‌സും ആറ് ഫോറും നേടി. അഫ്രീദി 10 ഓവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 88 റണ്‍സ് വിട്ടുകൊടുത്തു. അബ്രാര്‍ അഹമ്മദിന് രണ്ടും ഹാരിസ് റൗഫിന് ഒരു വിക്കറ്റുമുണ്ട്.