ഇനി പരീക്ഷാക്കാലം, സിബിഎസ്‌ഇ 10, +2 പരീക്ഷകള്‍ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും

ദില്ലി: സിബിഎസ്‌ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മാർച്ച്‌ 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.

ആദ്യ പരീക്ഷാദിനത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥികള്‍ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്), ഇംഗ്ലീഷ്(ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) വിഷയവും +2 വിദ്യാർത്ഥികള്‍ എന്റർപ്രീനർഷിപ്പ് പരീക്ഷയുമാണ് നല്‍കുക. ഇന്ത്യയിലും വിദേശത്തുമായി 8000 സ്കൂളുകളിലായി 42 ലക്ഷം വിദ്യാർത്ഥികളിലേറെയാണ് പരീക്ഷ അഭിമുഖീകരിക്കുന്നത്. സ്ഥിരം സ്കൂള്‍ വിദ്യാർത്ഥികള്‍ അഡ്മിറ്റ് കാർഡിനൊപ്പം സ്കൂള്‍ തിരിച്ചറിയല്‍ കാർഡ് കൊണ്ട് വരണം. സ്വകാര്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികള്‍ അഡ്മിറ്റ് കാർഡിനൊപ്പം സർക്കാർ അംഗീകരിച്ച തിരിച്ചറിയല്‍ കാർഡാണ് കൊണ്ടുവരേണ്ടത്.

സുതാര്യമായ പൌച്ച്‌, ജിയോമെട്രി പെൻസില്‍ ബോക്സ്, നീല നിറത്തിലുള്ള ബോള്‍ പോയിന്റ്, ജെല്‍ പെൻ, സ്കെയില്‍, റൈറ്റിംഗ് പാഡ്, ഇറേസർ, അനലോഗ് വാച്ച്‌, സുതാര്യമായ വാട്ടർ ബോട്ടില്‍, മെട്രോ കാർഡ്, ബസ് പാസ്, പണം എന്നിവ മാത്രമാണ് പരീക്ഷാ ഹാളില്‍ കയറ്റാനാവുക. ലോഗ് ടേബിള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നാവും വിദ്യാർത്ഥികള്‍ക്ക് നല്‍കുക. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയർഫോണ്‍, മൈക്രോ ഫോണ്‍, പേജർ, ഹെല്‍ത്ത് ബാൻഡ്, സ്മാർട്ട് വാച്ച്‌, കാമറ എന്നിവ പരീക്ഷാഹാളില്‍ അനുവദിക്കില്ല. പഴ്സ്, കൂളിംഗ് ഗ്ലാസ്, ഹാൻഡ് ബാഗ് എന്നിവ ഹാളില്‍ അനുവദിക്കില്ല. പ്രമേഹ സംബന്ധിയായ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികള്‍ക്ക് തുറന്ന കവറില്‍ ഭക്ഷണ സാധനം കൊണ്ടുവരാം. റെഗുലർ വിദ്യാർത്ഥികള്‍ യൂണിഫോമും പ്രൈവറ്റായി എഴുതുന്നവർ ഇളം നിറത്തിലുള്ള വസ്ത്രങ്ങളുമാണ് ഹാളില്‍ ധരിക്കേണ്ടത്.