ദില്ലിക്ക് വനിത മുഖ്യമന്ത്രിയെ നിര്‍ദേശിച്ച് ആര്‍.എസ്.എസ്; രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത

ദില്ലി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ നിര്‍ദേശിച്ച് ആര്‍.എസ്.എസ്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍ എസ് എസ് നിര്‍ദേശിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്‍ എസ് എസ് നിര്‍ദ്ദേശം ബി ജെ പി നേതൃത്വം കൂടി ശരിവച്ചാല്‍ രാജ്യതലസ്ഥാനം ഭരിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രിയെത്തും. എന്നാല്‍ അവസാന മണിക്കൂറുകളില്‍ രേഖ ഗുപ്തക്കൊപ്പം പര്‍വേഷ് വര്‍മയേയും പരിഗണിക്കുന്നു എന്ന് സൂചനയുണ്ട്.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും സാധ്യതയുണ്ടെന്നാണ് മറ്റൊരു വിവരം. നിയമസഭാ കക്ഷി യോഗത്തിനായി ബി ജെ പി ആസ്ഥാനത്തേക്ക് എം എല്‍ എമാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര നിരീക്ഷകരായ രവിശങ്കര്‍ പ്രസാദും, ഓം പ്രകാശ് ധന്‍കറും ബി ജെ പി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതി നിര്‍ണായക ചര്‍ച്ചകളിലേക്ക് ബി ജെ പി കടക്കുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയെങ്കില്‍ ഇന്ന് രാത്രി തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

അതേസമയം മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ ദില്ലി സര്‍ക്കാര്‍ നാളെ വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള അധികാരത്തിലേക്കുള്ള തിരിച്ചുവരവ് വമ്പന്‍ ആഘോഷമാക്കാനാണ് ബി ജെ പിയുടെ തീരുമാനം. ബി ജെ പി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുണ്‍ ചുഗിനും, വിനോദ് താവടെയ്ക്കും നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ അണിനിരക്കും.