‘യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നു’; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു.

യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാന്‍ ചാന്‍സിലര്‍ക്ക് അധികാരം നല്‍കുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്. ഗവര്‍ണര്‍മാര്‍ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

നിയമസബ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനമെടുക്കാന്‍ വൈകുകയാണ്. രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുകയാണ്.കേരളത്തിലും സമാന സ്ഥിതിയാണ്. ഗവര്‍ണര്‍മാര്‍ ചാന്‍സിലര്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണ്. കരട് നിര്‍ദേശത്തില്‍ തിരുത്തല്‍ വേണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്കരിക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുകയാണെന്നും യുജിസി ഭരണഘടനക്കുള്ളില്‍ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരുകള്‍ സര്‍വകലാശാലകളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ് വേണ്ടത്. നിയന്ത്രിക്കുകയല്ല വേണ്ടത്.
അക്കാദമിക സമൂഹമാണ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ നടത്തേണ്ടത്. യുജിസി കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തില്ല. തെലങ്കാന ഉപമുഖ്യമന്ത്രി, കര്‍ണാടക, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ അടക്കം പരിപാടിയില്‍ പങ്കെടുത്തു.