തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ്, ബസിന് വഴിനീളെ സ്വീകരണം
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഉടുമ്ബൻചോല-രണ്ടാം മൈല്‍ റോഡിന്‍റെ ഭാഗമായ ബൈസണ്‍വാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സർവീസാണിത്.തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാല്‍, രാജാക്കാട് വഴിയാണ് ദിവസേന ബസ് സർവീസ് നടത്തുന്നത്.
രാവിലെ 3.45 ന് തിരുവനന്തപുരം സെൻട്രലില്‍ നിന്നും ആരംഭിക്കുന്ന ബസ് 5.20 ന് കൊട്ടാരക്കര, 7.25 ന് കോട്ടയം 9.05 ന് മൂവാറ്റുപുഴ,11.30 ന് ബൈസണ്‍വാലി വഴിയാണ് പോവുക. ഉച്ചയ്ക്ക് 12.15 ന് പൂപ്പാറയിലെത്തും. വൈകിട്ട് നാലിന് തിരിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടും.
ആദ്യ സർവീസിന് കുഞ്ചിത്തണ്ണിയിലും ബൈസണ്‍വാലിയിലും രാജാക്കാടും പ്രദേശവാസികള്‍ സ്വീകരണം നല്‍കി. ആദ്യ ദിവസം 19,636 രൂപ മാത്രമായിരുന്നു കളക്ഷൻ. എന്നാല്‍ രണ്ടാം ദിവസം 51 ല്‍ 44 സീറ്റും യാത്രക്കാര്‍ റിസർവ് ചെയ്തു. പുതിയ സർവീസ് ആരംഭിച്ച് രണ്ടാം ദിനം ഇത്രയും ബുക്കിങ് വന്നത് മികച്ച പ്രതികരണമാണെന്നും വരും ദിവസങ്ങളിലും ബുക്കിങ് പ്രതീക്ഷിക്കുന്നതായും കെഎസ്‌ആര്‍ടിസി അറിയിച്ചു.