യുവതിയെ കോളേജില്‍ നിന്ന് കൂട്ടികൊണ്ടുപോയി, ലോഡ്ജിലെത്തിച്ച്‌ ക്രൂര ബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി, 2പേര്‍ പിടിയില്‍


ഇടുക്കി: ഇടുക്കിയിലെ കുമളിയില്‍ 20കാരിയെ ലോഡ്ജ് മുറിയിലെത്തിച്ച്‌ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകർത്തിയ കേസില്‍ രണ്ടു പേർ പിടിയില്‍.വണ്ടിപ്പെരിയാർ അരണക്കല്‍ സ്വദേശികളായ പ്രജിത്ത്, കാർത്തിഷ് കുമാർ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം രണ്ടുപേരും അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. ഫെബ്രുവരി 11ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. വണ്ടിപ്പെരിയാറിന് സമീപത്തുള്ള തേയിലത്തോട്ടത്തില്‍ താമസിക്കുന്ന യുവതി കുമളിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്നു.

സംഭവ ദിവസം അയല്‍വാസിയായ പ്രജിത്ത് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തി യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്നറിയിച്ചു. തുടർന്ന് യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കുമളി റോസാപ്പൂകണ്ടത്തിലെ ലോഡ്ജില്‍ എത്തിച്ചു. ഈ സമയം പ്രജിത്തിന്‍റെ സുഹൃത്ത് കാർത്തിഷ് മുറിയിലുണ്ടായിരുന്നു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ യുവതി എതിർത്തു. വഴങ്ങാതെ വന്നപ്പോള്‍ അടിച്ച്‌ പരിക്കേല്‍പ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. പ്രജിത്താണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. കൂട്ടാളിയായ കാർത്തിഷ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തി. തുടർന്ന് കാർത്തിഷും പീഡിപ്പിച്ചു.

പിന്നീട് പെണ്‍കുട്ടിയെ കുമളിയില്‍ നിന്നും വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച്‌ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം എസ്റ്റേറ്റ് തൊഴിലാളികളായ പ്രതികള്‍ ജോലിയിലേക്ക് മടങ്ങി. ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കരുതെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും മാതാപിതാക്കളും കുമളി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതികള്‍ നാടുവിട്ടു.ഒന്നാം പ്രതിയായ പ്രജിത്തിനെ തമിഴ്നാട്ടിലെ ശിവഗംഗയില്‍ നിന്നും രണ്ടാം പ്രതി കാർത്തിഷിനെ ഹൊസൂരില്‍ നിന്നുമാണ് പിടികൂടിയതെന്ന് കുമളി എസ്‌എച്ച്‌ഒ പിഎസ് സുജിത്ത് പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.