തെളിവെടുപ്പിനിടെയും കൂസലില്ലാതെ അഫാൻ; അനിയനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത് വിശദീകരിച്ച്‌ പ്രതി


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി.അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൻ പൊലിസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനില്‍ നിന്നിറങ്ങിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യഗസ്ഥരുടെ കീഴില്‍ വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. അഫാന്‍റെ അമ്മൂമ്മ സല്‍മാബീവിയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. നിരവധി നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിരുന്നു.

വീടിന്‍റെ അകത്തേക്ക് കയറിയശേഷം അഫാൻ കൊല നടത്തിയ രീതി പൊലീസിന് മുന്നില്‍ വിശദീകരിച്ചു. പത്തു മിനിറ്റ് നേരത്തെ തെളിവെടുപ്പിനുശേഷം വെഞ്ഞാറമൂടിലെ അഫാന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. വീട്ടില്‍ വെച്ച്‌ അമ്മയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും വിശദീകരിച്ചു.

പ്രതിയെ കൊണ്ട് വരുന്നത് കണക്കിലെടുത്ത് നേരത്ത് തന്നെ ഇവിടെ വലിയ പൊലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു. തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. അമ്മൂമ്മയെ കോലപ്പെടുത്തിയ കേസില്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങും. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലെ ശുചിമുറിയുടെ ഭാഗത്ത് ആഫാൻ രാവിലെ തളർന്നുവീണിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതോടെ തിരികെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.