അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ച്‌ അച്ഛൻ, കുഞ്ഞ് ഗുരുതരാവസ്ഥയില്‍


കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച്‌ 30 കാരനായ അച്ഛൻ.ക്രൂരമായ പീഡനത്തിന് ശേഷം കുടിവെള്ള ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടുവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. കുട്ടിയുടെ അച്ഛനെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു രണ്ട് വയസുകാരിയുടെ മാതാപിതാക്കള്‍. ദമ്ബതികള്‍ക്ക് 4 വയസുള്ള ഒരു മകൻ കൂടിയുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രൂരമായ സംഭവം നടന്നത്.

ഭർത്താവിനും തനിക്കും മകനും ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രം ടെറസില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ക്കുവേണ്ടിയുള്ള തെരച്ചിലില്‍ ഭർത്താവും പരാതിക്കാരിക്കൊപ്പമുണ്ടായിരുന്നു. കരൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിനിരയായതായി വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ പൊലീസുകാർ ചോദ്യം ചെയ്തതോടെ മുപ്പതുകാരൻ കുറ്റസമ്മതം നടത്തുകയായിരുന്നു. പീഡനത്തിനിടെ ബഹളം വച്ചതോടെയാണ് കുഞ്ഞിനെ കുടിവെള്ള ടാങ്കില്‍ തള്ളിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 45മിനിറ്റോളമാണ് രണ്ടുവയസുകാരി ടാങ്കിനുള്ളില്‍ക്കിടന്നത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച്‌ സംശയമുണ്ടെന്ന് കരൂര്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു.