സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനം, മൂല്യ നിര്‍ണയം ഏപ്രില്‍ 3 മുതല്‍; സ്‌കൂളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും.ഒമ്ബതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാർത്ഥി സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഈ വർഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം പ്രധാന അധ്യാപകർക്ക് കിട്ടിയിട്ടുണ്ട്. എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകർക്ക് പരിശോധിക്കാം. പരീക്ഷ കഴിഞ്ഞാല്‍ കുട്ടികളെ രക്ഷിതാക്കള്‍ ഉടൻ വീട്ടില്‍ കൊണ്ട് പോകണമെന്നും നിര്‍ദേശമുണ്ട്.

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘർഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂള്‍ കോമ്ബൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളില്‍ മന്ത്രി നിർദേശം നല്‍കി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരി പദാർത്ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.