രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്


പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൊലവിളി പ്രസംഗത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. അതേസമയം രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളിലേക്കുള്ള പ്രകടനങ്ങള്‍ ഒഴിവാക്കാൻ സർവകക്ഷി യോഗത്തില്‍ തീരുമാനമായി. ബിജെപി സിപിഎം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നിന്നു.

പാലക്കാട്ട് കാല്‍ കുത്താൻ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്‍റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്‌എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.

നേരത്തെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ആർ എസ് എസ് നേതാക്കളെ അവഹേളിച്ചാല്‍ എംഎല്‍എയെ പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപിയുടെ ഭീഷണി. അതേസമയം നൈപുണ്യ വികസന കേന്ദ്രത്തിന് ആർ എസ് എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായി, ജനാധിപത്യപരമായി, രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

സർവകക്ഷിയോഗം വിളിച്ച്‌ പൊലീസ്

ഹെഡ്ഗേവാർ പേര് വിവാദത്തില്‍ ആറാം ദിവസവും തെരുവില്‍ പോരുമായി കോണ്‍ഗ്രസും ബിജെപിയും മുന്നേറിയപ്പോളാണ് പൊലീസ് സർവകക്ഷിയോഗം വിളിച്ചത്. പാലക്കാട് ഡിവൈഎസ്പി ഓഫീസില്‍ നടന്ന ചർച്ചയില്‍ സിപിഐഎം-ബിജെപി പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. പാർട്ടി ഓഫീസുകളിലേക്ക് മാർച്ച്‌ നടത്തുന്നതും, വ്യക്തി അധിക്ഷേപങ്ങളും ഒഴിവാക്കണമെന്നും ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസ് അഭ്യർഥിച്ചു. അഭിപ്രായത്തെ സിപിഐഎം പിന്തുണച്ചു. ബിജെപിയും അനുകൂല നിലപാടെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് തീരുമാനത്തിനനുസരിച്ചായിക്കും ബിജെപി പ്രതികരണമെന്ന് നേതാക്കള്‍ പറഞ്ഞു.