മെഡിക്കൽ ഓഫീസറുടെ പരാതിക്കെതിരെ പഞ്ചായത്ത് പ്രസിഡൻറ്;

വീഴ്ചകളിൽ നിന്നുള്ള ജന രോഷത്തെ മറികടക്കാനാണ് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ പരാതിയുമായി മെഡിക്കൽ ഓഫീസറും ഐ എം എ യും രംഗത്ത് വന്നതെന്നും

തിരൂർ: തലക്കാട് കുടുംബാരോഗ്യത്തിന്റെ ഉദ്ഘാടനം നടത്താതെ നീണ്ടികൊണ്ടു പോയ വീഴ്ചകളിൽ നിന്നുള്ള ജന രോഷത്തെ മറികടക്കാനാണ് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ പരാതിയുമായി മെഡിക്കൽ ഓഫീസറും ഐ എം എ യും രംഗത്ത് വന്നതെന്ന് എൽഡിഎഫ് തലക്കാട് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.
തലക്കാട് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 5 ന് ചേർന്ന എച്ച് എം സി യോഗത്തിൽ ഒക്ടോബർ 20 ന് ഉദ്ഘാടനം നടത്താനും ആശുപത്രിയിലേക്കുള്ള
ഉപകരണങ്ങളും ഫർണിച്ചറും മറ്റും വാങ്ങുന്നതിനായി ക്വട്ടേഷൻ നൽകാനും തീരുമാനിച്ചു. എന്നാൽ മെഡിക്കൽ ഓഫീസർ യു ഡി എഫുമായി ഗൂഢാലോചന നടത്തി ഉദ്ഘാടനം മുടക്കുന്നതിനായി ശ്രമിക്കുകയും പർച്ചേഴ്സ് ഓർഡർ നൽകുന്നത് വൈകിപ്പിച്ചു.നവംബർ 4ന് ക്വട്ടേഷൻ തുറക്കുന്ന തരത്തിലാണ് നീക്കം നടത്തിയത്. ഇതു മൂലം ഇലക്ഷൻ പ്രഖ്യാപിച്ചാൽ ഉദ്ഘാടനം മുടക്കാമെന്നും മെഡിക്കൽ ഓഫീസർ യു ഡി എഫുമായി രഹസ്യധാരണയുണ്ടാക്കി.
ഇതിന് പുറമേ 5 വർഷം മുമ്പ് ആരോഗ്യ കേന്ദ്രം ഇ എം എസിനെ സ്മാരകമായി നാമകരണം ചെയ്തിരുന്നുവെങ്കിലും പുതിയ ബോർഡ് വെക്കുമ്പോൾ ഇ എം എസിന്റ പേര് ഉൾപ്പെടുത്താൻ അനുവദിച്ചില്ല. ഇതിന്റെ കാരണം ചോദിച്ച പഞ്ചായത്ത് അധികൃതരോട് ആ തന്തയുടെ പേരിടാൻ കഴിയില്ലെന്നും പറഞ്ഞ് മുൻ മുഖ്യമന്ത്രിയെ അപമാനിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെയാണ് മെഡിക്കൽ ഓഫീസറും ഐഎംഎ യും പോലീസിൽ പരാതി നൽകിയത് ആധുനിക കേരളത്തിന്റെ ശിൽപ്പിയും ആദ്യ മുഖ്യമന്ത്രിയുമായ ഇ എം എസിനെ അപമാനിച്ച മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകുമെന്നും മെഡിക്കൽ ഓഫീസറുടെ കള്ളപരാതിയിൽ അന്വേഷണം നടത്താതെ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ വാർത്താ സമ്മേളനം നടത്തിയ ഐ എം എ മാപ്പു പറയണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് എം കുഞ്ഞി ബാവ , ടി ഷാജി, പി, മുഹമ്മദാലി, സി പി ബാപ്പുട്ടി, എ പി രാജു, യു ഗോവിന്ദൻ , കെ രാഗേഷ് എന്നിവർ പങ്കെടുത്തു.