80 വയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന്  കോടതി

ശിക്ഷ ഈ മാസം 9ന് ജഡ്ജി ടി പി സുരേഷ് ബാബു പ്രസ്താവിക്കും.

മഞ്ചേരി: കോട്ടക്കല്‍ ചുടലപറബ് പാലപ്പുറ അബ്ദുൽസലാം (39) ആണ് പ്രതി. 2013 ഒക്ടോബര്‍ 15ന് രാവിലെ ആറര മണിക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്‌കേസിലെ പ്രതിയായ അബ്ദുസലാം രണ്ടു വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്.

പ്രതിയെ ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗവും മലപ്പുറം ക്രൈംസ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.

തനിച്ചു താമസിക്കുന്ന സീതയുടെ സ്വര്‍ണാഭരണങ്ങള്‍ ലക്ഷ്യമാക്കിയാണു അബ്ദുള്‍സലാം കൊലപാതകം നടത്തിയത്. രാത്രിയില്‍ സീതയുടെ വീടിന്റെ ജനലഴി അറുത്തു അബ്ദുള്‍സലാം ഉള്ളില്‍ കയറിയാണ് ഉറക്കത്തിലായിരുന്ന സീതയെ കൊലപ്പെടുത്തിയത്. ശബ്ദം കേട്ടുണര്‍ന്ന സീത സലാമിനെ തിരിച്ചറിഞ്ഞതൊടെ മുളകുപൊടി സീതയുടെ മുഖത്തെറിയുകയായിരുന്നു. തുടര്‍ന്നു കട്ടിലിലേക്കു വീണ സീതയുടെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തില്‍ മുണ്ടു മുറക്കി അബ്ദുള്‍സലാം കൊലപ്പെടുത്തി. വായില്‍ തുണി തിരുകുകയും ചെയ്തു.

സീത ധരിച്ചിരുന്ന മുക്കുത്തിയും തോടയും കൈക്കലാക്കിയ ശേഷം സലാം അവിടെ നിന്നു പോയി. കോട്ടക്കല്‍ പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്.അബ്ദുള്‍ സലാമിനെ കുറിച്ച്‌ പൊലീസിനു സംശയമുണ്ടായിരുന്നു. കൊലപാതകത്തെ തുടര്‍ന്നു സീതയുടെ വീട്ടില്‍ നിന്നുംശേഖരിച്ച വിരലടയാളവും അബ്ദുള്‍സലാമിന്റെ വിരലടയാളവും പൊലീസ് പരിശോധിച്ചു. എട്ടുമാസത്തെ അന്വേഷണത്തിനിടെ അബ്ദുള്‍സലാമിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ്‌പി: കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

ഈറോഡില്‍ സലാമുണ്ടെന്നു അന്നത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയ്ക്കു രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ക്രൈംസ്‌ക്വാഡും ക്രൈംബ്രാഞ്ചും ഈറോഡ് റെയില്‍വേ സ്റ്റേഷനിലെത്തി അബ്ദുള്‍സലാമിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. സീതയെ കൊലപ്പെടുത്തിയ ശേഷം മോഷ്ടിച്ച സ്വര്‍ണം വിറ്റതില്‍ 1800 രൂപ മാത്രമാണു ലഭിച്ചത്.

 

വയോധിക കാതിലും മൂക്കിലുമണിഞ്ഞ സ്വര്‍ണ്ണാര്‍ഭരണങ്ങള്‍ കവര്‍ന്നതായും കേസുണ്ട്. ഈറോഡിലെ സ്വര്‍ണവ്യാപാരിക്കാണു വിറ്റതെന്നും ചോദ്യം ചെയ്യലില്‍ അബ്ദുള്‍സലാം വ്യക്തമാക്കിയിരുന്നു. പ്രതിയുടെ പേരില്‍ കൊയിലാണ്ടി, കരിപ്പൂര്‍, പരപ്പനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. 58 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി വാസു ഹാജരായി.