പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ മിനിലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പാലക്കാട്: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായി വന്‍ കഞ്ചാവ് കടത്ത് കണ്ടെത്തിയത്. മുഖ്യവില്‍പ്പനക്കാരനായ ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി വെങ്കടേശ്ശരലു റെഡ്ഡി, ഡ്രൈവറും സഹായിയുമായ തമിഴ്‌നാട് സേലം സ്വദേശി വിനോദ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കുപ്പികള്‍ എന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്‌ഫോമില്‍ കഞ്ചാവ് പാര്‍സലുകള്‍ അടുക്കി വച്ച് അതിനു മുകളില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകള്‍ നിരത്തി മറച്ചാണ് എത്തിച്ചത്.