ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി

എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ എല്ലായിടത്തും ബിജെപിയാണ് മുന്നില്‍

രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി. ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തി.

വ്യക്തമായ ലീഡാണ് മധ്യപ്രദേശില്‍ ബിജെപി നേടിയിരിക്കുന്നത്. സുരക്ഷിത ഭരണവുമായി മുന്നോട്ട് പോകാന്‍ ഒമ്പത് സീറ്റ് മാത്രം വേണ്ടയിടത്ത് ബിജെപി നിലവില്‍ 16 ലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ മടങ്ങിവരവ് ഇല്ലെന്ന് ഉറപ്പായി. ബിഎസ്പിയും ചില സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്പിയുമായി രഹസ്യ കൂട്ടുകെട്ട് നടന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു.
എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ എല്ലായിടത്തും ബിജെപിയാണ് മുന്നില്‍. ഉത്തര്‍പ്രദേശിലെ ഏഴ് സീറ്റില്‍ അഞ്ച് സീറ്റില്‍ ബിജെപിയും ,സമാജ് വാദി പാര്‍ട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. കര്‍ണാടകയില്‍ രണ്ടു മണ്ഡലങ്ങളിലും ബിജെപി മുന്നിലായി. നാഗാലാന്‍ഡിലെ രണ്ടു മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മുന്നില്‍.
ജാര്‍ഖണ്ഡിലെ രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ കോണ്‍ഗ്രസും മറ്റൊന്നില്‍ ബിജെപിക്കുമാണ് ലീഡ്. ഛത്തീസ്ഗഢിലും ഹരിയാനയിലും കോണ്‍ഗ്രസ് മുന്നിലായി. ഇതോടൊപ്പം ബീഹാര്‍ വാല്‍മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഡിയു ലീഡ് ചെയ്യുകയാണ്. നിര്‍ണായകമായ പല മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേധാവിത്വം ഉണ്ട്