യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവരെ ലീഗില്‍ നിന്ന് പുറത്താക്കും; പിന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് കരുതേണ്ട: കെപിഎ മജീദ്

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകളായി മത്സരിച്ച് മുന്നണിയില്‍ അനൈക്യമുണ്ടാക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ നടപടി വന്നാലും പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന മോഹം വേണ്ടെന്നും കെപിഎ മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

 

കെ പി എ മജീദിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:

 

തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് യു.ഡി.എഫ് നേരിടുന്നത്. യു.ഡി.എഫിന് അനുകൂലമായ തരംഗമാണ് എവിടെയും. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവസരം കൂടിയാണിത്. അധികാര വികേന്ദ്രീകരണത്തിന് തുരങ്കം വെച്ച എൽ.ഡി.എഫിനെതിരെ വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന യു.ഡി.എഫിനെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന മുസ്‌ലിംലീഗ് അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കും. യു.ഡി.എഫ് നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ പാർട്ടി അംഗങ്ങളോ അനുഭാവികളോ റിബലായി നിൽക്കാൻ പാടുള്ളതല്ല. അങ്ങനെ മത്സരിച്ചവരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരാമെന്ന് ആരും കരുതേണ്ടതില്ല.