വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല.

ചേളാരി: ന്യൂജെന്‍ കോഴ്‌സുകള്‍ക്ക് സ്വന്തമായി സിലബസ് തയാറാക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല. സിലബസ് തയാറാക്കേണ്ട ചുമതല ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ് എന്നിരിക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ ഉത്തരവ്.

 

പുതുതായി അനുവദിച്ച ന്യൂജന്‍ ബിരുദ കോഴ്‌സുകള്‍ക്കാണ് കോളജുകള്‍ സ്വന്തമായി സിലബസ് തയാറാക്കാന്‍ സര്‍വകലാശാലയുടെ നിര്‍ദേശം. സാധരണ ഗതിയില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചേര്‍ന്ന് വിശദമായ പഠനം നടത്തിയത്തിന് ശേഷമാണ് സിലബസുകള്‍ തയാറാക്കുക. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായാണ് സര്‍വകലാശാലയുടെ പുതിയ തീരുമാനം. നാല് ദിവസത്തിനകം സിലബസ് തയാറാക്കി അക്കാദമിക്ക് വിംഗിന് സമര്‍പ്പിക്കണമെന്നാണ് വിചിത്രമായ ഉത്തരവില്‍ പറയുന്നത്. പുതിയ വിഷയങ്ങള്‍ക്ക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപികരിക്കാതെ കോഴ്‌സുകള്‍ അനുവദിച്ചതാണ് പ്രധാന പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ ബോഡ് ഓഫ് സ്റ്റഡീസ് ചേര്‍ന്ന് സിലബസ് അംഗീകാരിച്ച് വരുന്നതിന് സമയമെടുക്കും. ഇതു കാരണം ഈ വര്‍ഷം പ്രവേശനം നടപടികളുമായി മുന്നോട്ട് പോവാന്‍ സാധിക്കില്ല. എന്നാല്‍ സര്‍വകലാശയുടെ പുതിയ തീരുമാനംകുട്ടികളുടെ ഭാവി അവതാളത്തിലാക്കുമെന്നാണ് പ്രധാന ആരോപണം.