കേന്ദ്രത്തിന്റ ദുരന്ത സഹായം കേരളത്തിന് ഇല്ല.

ന്യൂഡൽഹി: പ്രകൃതി ദുരന്തം നാശം വിതച്ച ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ ധനസഹായം. ഈ വർഷം ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയവ നാശം വിതച്ച സംസ്ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. അതേസമയം പെട്ടിമുടി ദുരന്തം ഉൾപ്പെടെ സംഭവിച്ച കേരളത്തിന് സഹായമൊന്നും പ്രഖ്യാപിച്ചില്ല.

 

4,381.88 കോടിയാണ് ആറു സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

 

അംപൻ ചുഴലിക്കാറ്റ് വീശിയടിച്ച പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങൾക്ക് യഥാക്രമം 2707.77 കോടിയും 128.23 കോടിയും നൽകും. അംപൻ ചുഴലിക്കാറ്റ് നാശം വിതച്ച ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു സംസ്ഥാനങ്ങൾക്കും 1500 കോടിയുടെ സഹായം നൽകിയിരുന്നു.

 

ജൂണിൽ നിസർഗ ചുഴലിക്കാറ്റ് നാശം വിതച്ച മഹാരാഷ്ട്രക്ക് 268.59 കോടി ധനസഹായം നൽകും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നാശം വിതച്ച കർണാടകക്ക് 577.84 കോടി, മധ്യപ്രദേശിന് 611.61 കോടി, സിക്കിമിന് 87.84 കോടി എന്നിങ്ങനെ ധനസഹായം പ്രഖ്യാപിച്ചു