അഭിഭാഷകനെ കാണാൻ സിദ്ദിഖ് കാപ്പന് അനുമതി; ജാമ്യാപേക്ഷ നൽകാൻ നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി

 

 

ഹത്‌റാസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നൽകാൻ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു.

വിശദമായ മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയന് കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു .

സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങളാണ് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞ സർക്കാർ കേസന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്ന് പറഞ്ഞു. മാധ്യമപ്രവർത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് സിദ്ദിഖ് കാപ്പൻ ശ്രമിച്ചത്. പത്രപ്രവർത്തക യൂണിയന് ഹർജി നൽകാൻ അധികാരമില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.