വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വ്യോമയാനമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കും. സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം എടുക്കുക. വ്യോമയാന സെക്രട്ടറി ഇതിനായി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

ആഗസ്ത് ഏഴിനാണ് കരിപ്പൂരില്‍ വിമാനാപകടം ഉണ്ടായത്. ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറുകയായിരുന്നു. തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് ഡിജിസിഎ നിര്‍ത്തിവച്ചത്. വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ റിപോര്‍ട്ട് വൈകുമെന്നും വ്യോമയാന സെക്രട്ടറി പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകാന്‍ രണ്ടു മാസം കൂടിയെടുക്കും. സമിതിയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയില്ലെന്നും വ്യോമയാന സെക്രട്ടറി വ്യക്തമാക്കി. വിമാനദുരന്തം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെയാണ് എഐഎബി (എയര്‍പോര്‍ട്ട് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ) നിയോഗിച്ചിട്ടുള്ളത്.