മലപ്പുറത്ത് ‘തട്ടമിട്ട’ താമര സ്ഥാനാർത്ഥി.

സുല്‍ഫത്ത് ബിജെപിയിലെത്തിയത് നരേന്ദ്ര മോദിയോടുള്ള ആരാധനയില്‍.

(ഫോട്ടോ)രാജു മുള്ളമ്പാറ
നാട്ടുകാരോട് വോട്ട് അഭ്യർഥിക്കുന്ന സുൽഫത്ത് (ഫോട്ടോ)രാജു മുള്ളമ്പാറ

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ ഫലം എന്ത് തന്നെ ആയാലും താമര ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഈ തട്ടമിട്ട സ്ഥാനാര്‍ഥിയെ, മാറുന്ന മലപ്പുറത്തിന്റെ മതേതര മുഖമായി ദേശീയ തലത്തില്‍ തന്നെ പ്രചരിപ്പിക്കുകയാണ് ബിജെപി
മലപ്പുറം ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനി ടി.പി. സുല്‍ഫത്ത്. താമര ചിഹ്നത്തില്‍ മത്സരിക്കുന്ന ഇവര്‍ ബിജെപിയില്‍ അംഗമായത് നരേന്ദ്രമോഡി ഉള്ള ആരാധന കാരണമാണ്.
ബിജെപിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരെ സി.എ.എ അടക്കം വിവിധ വിഷയങ്ങളില്‍ അതി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന ജില്ലയാണ് മലപ്പുറം. എന്നാല്‍ നരേന്ദ്ര മോദിയുടെ നയങ്ങളിലും തീരുമാനങ്ങളിലും ആകൃഷ്ടയായി സുല്‍ഫത്ത് ബിജെപിയില്‍ എത്തുകയായിരുന്നു
‘ നരേന്ദ്ര മോദി തന്നെ ആണ് എന്നെ ബിജെപിയിലേക്ക് പ്രധാന കാരണം. അദ്ദേഹത്തിന്റെ ചിന്ത, നയങ്ങള്‍, രീതി ഇതൊക്കെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തം ആണ്. എനിക്ക് ഓര്‍മ്മവച്ച കാലത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി അദ്ദേഹം തന്നെ ആണ് ‘ സുല്‍ഫത്ത് പറയുന്നു.

ടി.പി. സുല്‍ഫത്ത് (ഫോട്ടോ)രാജു മുള്ളമ്പാറ

‘മുത്തലാഖ് ബില്‍ മുസ്ലീം വനിതകള്‍ക്ക് നല്‍കിയത് വലിയ ആശ്വാസം ആണ്. ഇനി പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി ഉയര്‍ത്തുന്ന നിയമം കൂടി ഏറെ വൈകാതെ യാഥാര്‍ഥ്യമാകും. സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇക്കാര്യങ്ങള്‍ വലിയ അനുഗ്രഹം തന്നെ ആണ്. ഇതെല്ലാം നടപ്പാക്കുന്നത് മോദിജി ആണ് . അദ്ദേഹത്തിന്റെ നയങ്ങളില്‍ രാജ്യത്തിന്റെ നന്മക്ക് വേണ്ടി ഉള്ള ലക്ഷ്യങ്ങള്‍ ഉണ്ടാകും ‘ സുല്‍ഫത്ത് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയെ പറ്റിയും കേന്ദ്ര നയങ്ങളെ പറ്റിയും തെറ്റിദ്ധാരണ പരത്തുകയാണ്. ജനങ്ങള്‍ക്ക് ഉപകാരമായ പദ്ധതികള്‍ പൂര്‍ണ്ണമായ തരത്തില്‍ താഴെ തട്ടിലേക്ക് ഇവര്‍ എത്തിക്കുന്നില്ല.


ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടി അല്ലെന്ന് തെളിയിക്കുവാന്‍ കൂടി തന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ സാധിക്കുമെന്ന് സുല്‍ഫത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു
‘ നാട്ടിലെ എല്ലാവരോടും വോട്ട് ചോദിച്ച് തുടങ്ങി. നല്ല പ്രതികരണം ആണ് . ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ’ സുല്‍ഫത്ത് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ ഫലം എന്ത് തന്നെ ആയാലും താമര ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഈ തട്ടമിട്ട സ്ഥാനാര്‍ഥിയെ, മാറുന്ന മലപ്പുറത്തിന്റെ മതേതര മുഖമായി ദേശീയ തലത്തില്‍ തന്നെ പ്രചരിപ്പിക്കുകയാണ് ബിജെപി ..