ഭാരതി സിംഗിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയെയും റിമാന്‍ഡ് ചെയ്തു

മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്തപ്പോഴാണ് ഭാരതി സിംഗ് കഞ്ചാവ് കൈവശം വെക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്.

മുംബൈ: കോമഡി താരം ഭാരതി സിംഗിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയെയും റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ നാല് വരെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച്ച ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഭാരതിയെ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെയും ഭര്‍ത്താവിനെ ഇന്ന് രാവിലെയുമാണ് അറസ്റ്റ് ചെയ്തത്. അന്ധേരിയിലുള്ള ഇവരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ എന്‍സിബി ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

86.5 ഗ്രാം കഞ്ചാവാണ് ഭാരതി സിംഗിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എന്‍സിബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് താരതമ്യേന വളരെ കുറവാണ്. ഗുരുതരമായ സ്വഭാവമുള്ളതുമല്ല. ഇത് ഭാരതിയോ ഭര്‍ത്താവോ വില്‍പ്പന നടത്തിയതായും സൂചനയില്ല. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കാനുള്ള സാഹചര്യവും അതുകൊണ്ടുണ്ട്. അതേസമയം കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് ഭാരതിയും അവരുടെ ഭര്‍ത്താവ് ഹര്‍ഷ് ലിമ്പാച്ചിയയും കുറ്റസമ്മതം നടത്തിയെന്ന് എന്‍സിബി അറിയിച്ചിരുന്നു. നേരത്തെ വിവിധ സെലിബ്രിറ്റികളെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇത് പിന്നീട് കന്നഡ സിനിമാ ലോകത്തേക്കും എത്തിയിരുന്നു.

റിമാന്‍ഡിലായതിന് പിന്നാലെ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതായി എന്‍സിബി പറഞ്ഞു. എന്‍സിബി നിയമം അനുസരിച്ച് ഇവരില്‍ നിന്ന് പിടിച്ചത് വളരെ കുറച്ച് കഞ്ചാവാണ്. തങ്ങള്‍ക്ക് ഭാരതി സിംഗിനെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് എന്‍സിബി പറഞ്ഞു. തുടര്‍ന്നാണ് ഇവരുടെ വീട്ടിലും ഓഫീസിലും അടക്കം എന്‍സിബി റെയ്ഡ് നടത്തിയത്. ആയിരം ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുന്നത് ചെറിയ അളവായിട്ടാണ് കാണുന്നത്. പരമാവധി ആറുമാസമാണ് ജയില്‍ ശിക്ഷ.

മയക്കുമരുന്ന് ഡീലറെ ചോദ്യം ചെയ്തപ്പോഴാണ് ഭാരതി സിംഗ് കഞ്ചാവ് കൈവശം വെക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് എന്‍സിബി മയക്കുമരുന്ന് അന്വേഷണം ആരംഭിച്ചത്. ബോളിവുഡ് സിനിമാ മേഖലയിലുള്ളവര്‍ മയക്കുമരുന്ന് മേഖലയുമായി ബന്ധപ്പെടുന്നുണ്ടെന്ന വിവരങ്ങളും എന്‍സിബിക്ക് ലഭിച്ചിരുന്നു. നേരത്തെ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി, അവരുടെ സഹോദരന്‍ ഷൗവിക് എന്നിവരും അറസ്റ്റിലായിരുന്നു. പിന്നീട് നടി ദീപിക പദുക്കോണും രാകുല്‍ പ്രീത് സിംഗും സാറ അലി ഖാനെയും നാര്‍ക്കോട്ടിക്‌സ് വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കെതിരെ തെളിവ് ഉണ്ടായിരുന്നില്ല.