ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ഇഎസ് ബിജുമോന്.

മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു.

കൊച്ച: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടിരുന്നു. ശബ്ദ രേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജയിൽ മേധാവിയുമായി സംസാരിച്ചിരുന്നു. ജയിൽ മേധാവി വിഷയം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് നടപടി.

സ്വപ്‌ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പു സാക്ഷിയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ പറയുന്നു. 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് റെക്കോർഡാണ് പുറത്തുവന്നത്.