പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തൊരഞ്ഞെടുപ്പിനോടനുബന്ധിച്ച് രോഗബാധ ഉയരാനിടയുള്ള സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രമേ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവൂ എന്നും ഡി.എം.ഒ അറിയിച്ചു.

ഇലക്ഷന്‍ പ്രചരണത്തിനിറങ്ങുന്ന എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും സ്വയം കോവിഡ് പരിശോധനക്ക് വിധേയരായി അവരുടേയും വോട്ടര്‍മാരുടെയും ആരോഗ്യസുരക്ഷ ഉറപ്പു വരുത്തേണ്ടതാണ്.

രോഗിയുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടതാണ്. ഇത് രോഗപകര്‍ച്ചാ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.

രോഗബാധ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നില്ല എന്നതിന്‍റെ ആദ്യപടി, തന്നില്‍നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല എന്നുറപ്പ് വരുത്തുന്നതിന് സ്വയം കോവിഡ് പരിശോധനക്ക് വിധേയമായി തനിക്ക് രോഗബാധ ഇല്ല എന്നുറപ്പ് വരുത്തലാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെതന്നെ രോഗബാധ ഉണ്ടാകുമെന്നതിനാല്‍ രോഗലക്ഷണം ഇല്ലാത്തവരും പരിശോധനക്ക് വിധേയമാകുന്നത് ഉചിതമാണ്. ജലദോഷം, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയവ ഉള്ളവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാകണം. ഇതിന് വേണ്ടി ജില്ലയില്‍ വിപുലമായ പരിശോധന സൗകര്യങ്ങള്‍ ഒരുക്കിയതായി ഡി.എം.ഒ അറിയിച്ചു. എല്ലാ പ്രാഥമിക/കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനക്ക് ഉള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ സഞ്ചരിക്കുന്ന പരിശോധന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നേരത്തെ പരിശോധിച്ച് രോഗബാധ കണ്ടെത്തുന്നത്, രോഗം ഗുരുതരം ആകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാകുമെന്നും, അതുവഴി മരണത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയുമെന്നും, ആയതിനാല്‍ പൊതുജനങ്ങള്‍ ടെസ്റ്റിംഗിന് വിധേയമാകണമെന്നും ഡി.എം.ഒ അറിയിച്ചു.