ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ 17 ശതമാനത്തിന്റെ ഇടിവ്..

പ്രവാസികളുടെ എണ്ണത്തില്‍ ഒരു വർഷത്തിനിടെ 17 ശതമാനത്തിന്റെ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം വരെ രണ്ടര ലക്ഷത്തിലധികം പ്രവാസികള്‍ ഒമാന്‍ വിട്ടതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

 

ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 11.38 ലക്ഷമാണ്. ഇതില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17.4 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം പൊതുമേഖലയിലെ പ്രവാസികളുടെ എണ്ണത്തില്‍ 22.2 ശതമാനത്തിന്റെ കുറവ് വന്നു. സര്‍ക്കാര്‍ മേഖലയില്‍ 2019ല്‍ ഇതേ സമയം 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,895 പേരാണുള്ളത്. ഗാര്‍ഹിക തൊഴില്‍ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 13.8 ശതമാനം കുറവ് വന്നു. ഒമാനിൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുത്തനെ കുറഞ്ഞു. സെപ്റ്റംബർ അവസാനത്തെ കണക്കനുസരിച്ച് 29,687 വിദേശികളാണ് ഈ തസ്തികയിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനം 37603 പേരുണ്ടായിരുന്ന സ്ഥാനത്താണിത്