വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം.

സംഘര്‍ഷത്തില്‍ പതിനായിരം രൂപയും വാച്ചുമടക്കം വിലപ്പെട്ട വസ്തുക്കളും നഷ്ടമായി.

തിരൂർ: കൂട്ടായി പടിഞ്ഞാറേക്കര വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. സ്ഥലത്ത് നിന്ന് തിരികെ പോകണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പേര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വാടിക്കല്‍ സ്വദേശികളായ ഏഴുപേരടങ്ങുന്ന സംഘമാണ് തിരൂരില്‍ മൊബൈല്‍ സ്ഥാപനം നടത്തുന്ന യുവാക്കളെ മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള പടിഞ്ഞാറേക്കര വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് ഈ യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്. തിരൂരില്‍ മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരായ പതിനേഴുപേരാണ് മര്‍ദനത്തിന് ഇരയായത്.

കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന ഇവരോട് നാട്ടുകാരായ ഒരു സംഘമാളുകള്‍ വന്ന് തിരികെ പോകാനാവശ്യപ്പെട്ടു. അത് വിസമ്മതിച്ചതോടെ ആയുധങ്ങളടക്കം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഘര്‍ഷത്തില്‍ പതിനായിരം രൂപയും വാച്ചുമടക്കം വിലപ്പെട്ട വസ്തുക്കളും നഷ്ടമായി. യുവാക്കളുടെ പരാതിയില്‍ തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് വ്യത്കമായ സൂചന ലഭിച്ചതായും പൊലീസ് ആറിയിച്ചു.