സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അനധികൃത സ്വത്ത് സന്പാദനത്തിൽ സക്കീര്‍ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

പാർട്ടിയോട് ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

 

 

 

സക്കീര്‍ ഹുസൈന് നാല് വീടുകളുണ്ടെന്നും ഇതിനുള്ള പണം അഴിമതിയിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു ഉയര്‍ന്ന പരാതി. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമായിരുന്നു സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.

 

ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്‌ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ ഇങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ് സക്കീര്‍ ഹുസൈന്‍.

 

നേരത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സക്കീര്‍ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് പാര്‍ട്ടി കമ്മീഷന്‍ കുറ്റവിമുക്തനാക്കിയപ്പോള്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുകായായിരുന്നു.