കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.

പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.

 

 

നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽ മറ്റിനങ്ങളിൽനിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്.

 

ഏപ്രിൽ-ഒക്ടോബർ കാലയളവിൽ കേന്ദ്ര സർക്കാരിന് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകലായളവിൽ ലഭിച്ചതാകട്ടെ 1.14 ലക്ഷം കോടി രൂപയാണെന്നും കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

ഈവർഷം തുടക്കത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് സർക്കാരിന് പ്രതീക്ഷിക്കാത്തതിലേറെ വരുമാനംനേടിക്കൊടുത്തു. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ പെട്രോൾ, ഡീസൽ വിലകുറയ്ക്കാതെ എക്സൈസ് തീരുവവർധിപ്പിച്ച് ഭാരം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ മുതിർന്നത്.

 

 

മാർച്ചിനുശേഷം എക്സൈസ് തീരുവ രണ്ടുഘട്ടമായി ഉയർത്തി. അതോടൊപ്പം റോഡ് ഇൻഫ്രസ്ട്രക്ചർ സെസുംകൂടി ചേർന്നപ്പോൾ ഒരുലിറ്റർ പെട്രോളിൽനിന്ന് 13 രൂപയും ഡീസലിൽനിന്ന് 16 രൂപയും സർക്കാരിന് അധികമായി ലഭിച്ചു.

 

നികുതി വർധിപ്പിച്ച സമയത്ത് അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുകയായിരുന്നതിനാൽ ചില്ലറ വിലയിൽ പ്രതിഫലിച്ചില്ല. ആഗോളതലത്തിൽ ഇന്ധന വിലകുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നിഷേധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയ സമയത്തും രാജ്യത്തെ വിലയിൽ കുറവുണ്ടായില്ല. ഇപ്പോൾ ബാരലിന് 48 ഡോളറിലേയ്ക്ക് ഉയർന്നപ്പോൾ ചില്ലറ വില വൻതോതിലാണ് വർധിച്ചത്.

 

രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന് 83 രൂപമുതൽ 90 രൂപവരെയായി. ഒരു ലിറ്റർ ഡീസൽ ലഭിക്കാനാകട്ടെ ഇപ്പോൾ 73 രൂപ മുതൽ 80 രൂപവരെയും നൽകണം.