വടക്കൻ ജില്ലകളിൽ മൂന്നിടത്ത് സംഘർഷം.

പരിക്കേറ്റ ആറ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വടക്കൻ ജില്ലകളിൽ മൂന്നിടത്ത് സംഘർഷം. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത്  യു ഡി എഫ് – സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. വൈകുന്നേരം നാല് മണിയോടെയാണ് സംഘർഷമുണ്ടായത്. സി പി എം ഓഫീസിനു നേരെ നടന്ന അക്രമത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ ആറ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് എൽ ഡി എഫ് പ്രവർത്തകർക്കും ഒരു യു ഡി എഫ് പ്രവർത്തകനും നാട്ടുകാരനും പരിക്കേറ്റു.

കണ്ണൂർ കാടാച്ചിറയിൽ സിപിഎം കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. ആഹ്ലാദ പ്രകടനത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. കല്ലേറിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സ്ഥലത്ത് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട്  ബിജെപി സ്ഥാനാർത്ഥിയെ യു ഡി എഫ് പ്രവർത്തകർ ആക്രമിച്ചതായി പരാതി ഉയർന്നു. 10ാം വാർഡിലെ സ്ഥാനാർത്ഥി ഷൈബയെ ആണ് വീടു കയറി ആക്രമിച്ചെന്നാണ് പരാതി. ആഹ്ലാദ പ്രകടനത്തിനിടെയാണ് ആക്രമണം. പരിക്കേറ്റ ഷൈബ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.