ആര്യാടന്റെ തട്ടകത്തില്‍ നഗരസഭയും എല്‍ഡിഎഫിന്

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു പിറകെ നഗരസഭയും എല്‍ഡിഎഫിന്റെ കൈപ്പിടിയിലായി. നിലമ്പൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ്, സ്വതന്ത്രര്‍ ഉള്‍പ്പടെ 22 സീറ്റ് നേടി ഭരണം പിടിച്ചെടുത്തു. ഇവിടെ യുഡിഎഫിന് 9 സീറ്റ് മാത്രമാണ് ലഭിച്ചത്. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. മുന്‍പ് യുഡിഎഫ് 25 സീറ്റ് വിജയിച്ച് ഭരണം നേടിയ നഗരസഭയിലാണ് ഇക്കുറി 9 സീറ്റിലേക്ക് ഒതുങ്ങിയത്. കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന 7 സീറ്റില്‍ നിന്നും എല്‍ഡിഎഫ് 22 സീറ്റ് നേടി അട്ടിമറി വിജയത്തിലേക്ക് എത്തുകയും ചെയ്തു.

 

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രന്‍ പി വി അന്‍വര്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തി എംഎല്‍എ ആയതുമുതല്‍ നിലമ്പൂര്‍ നീണ്ട ഇടവേളക്കു ശേഷം പൂര്‍ണമായും ഇടതുപക്ഷത്തിന്റെ കൈപ്പിടിയിലൊതുങ്ങിയിരിക്കുകയാണ്. നഗരസഭ ആയതിനു ശേഷം ആദ്യമായാണ് നിലമ്പൂര്‍ എല്‍ഡിഎഫിന്റെ ഭരണത്തിന്‍ കീഴിലാവുന്നത്.