ഒരു വോട്ടിന് ആയിരം വോട്ടിന്റെ മൂല്യമുണ്ടെന്ന് പലരും ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണ്. പല സ്ഥലത്തും ഫലത്തെ സ്വാധീനിച്ചതും ഒരു വോട്ടാണ്. ഒരു വോട്ടിന് ആയിരം വോട്ടിന്റെ മൂല്യമുണ്ടെന്ന് പലരും ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞു. അതില്‍ ചിലര്‍

 

 

കൊച്ചിയിലെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെ തോല്‍പിച്ച  ബിജെപിയുടെ പത്മകുമാരിയാണ് ഇതിലെ പ്രമുഖ. കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് വേണുഗോപാല്‍ പരാജയപ്പെട്ടത്.

 

 

തൃശൂരില്‍ ഒറ്റ വോട്ടിന് ജയിച്ചത് പത്തു പേരാണ്. അതിരപ്പിള്ളി പഞ്ചായത്ത് പുതുക്കാട് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തി വിജയകുമാര്‍, കോടശേരി പഞ്ചായത്ത് കുറ്റിച്ചിറ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജിനി ബെന്നി, മുല്ലേശ്ശേരി പതിയാര്‍കുളങ്ങര വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹനന്‍ വാഴപ്പുള്ളി, വാടാനപ്പള്ളി പഞ്ചായത്തിലെ തൃത്തല്ലൂര്‍ വെസ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഞ്ജു പ്രേംലാല്‍, ചാവക്കാട് ബ്ലാങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോച്ചന്‍ രഞ്ജിത് കുമാര്‍ എന്നിവര്‍.

 

പാലക്കാട്ട് നെല്ലിയാമ്പതി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് ഒരു വോട്ടിനാണ്. പല്ലശ്ശന പഞ്ചായത്തിലെ പത്താം വാര്‍ഡിലും ബിജെപിയുടെ ജയം ഒരു വോട്ടിന്. ചിറ്റൂര്‍ തത്തമംഗലം വാര്‍ഡ് പന്ത്രണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വാര്‍ഡ് 23ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയിച്ചത് ഒരു വോട്ടിന്.

 

തരൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചത് ഒരു വോട്ടിന്. മങ്കര വാര്‍ഡില്‍ യുഡിഎഫിന്റെ വിജയവും ഇങ്ങനെ. നെല്ലിയാമ്പതിയില്‍ ഒരു പോസ്റ്റല്‍ വോട്ടിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയം കണ്ടു. പെരുവെമ്പ് പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫിലെ എസ് ഹംസത്ത് ജയിച്ചു കയറിയത് ഒരേ ഒരു വോട്ടിന്.