രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും

തിരുവന്തപുരം: പത്താം ക്ലാസ്, പ്ലസ്ടു ബോർഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്‌ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച് കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്ന കാര്യം പരിശോധിക്കും.

പരീക്ഷകൾ വിദ്യാർത്ഥി സൗഹൃദമായിരിക്കണമെന്ന് വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യു.ഐ.പി.) യോഗം നിർദേശിച്ചു.

ക്ലാസ് പരീക്ഷകൾക്ക് പ്രാധാന്യം നൽകും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുൻപ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടും.

അതേസമയം, കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ ഈ മാസം അവസാനത്തോടെ ശുചീകരിക്കും. ഇതിനു പുറമേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യവും സ്‌കൂളുകൾക്ക് ക്രമീകരിക്കാനുള്ള അവസരം നൽകും.