തിരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്ന ഭാരവാഹികള്‍ക്ക് പാര്‍ട്ടി പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമാകാൻ സാധ്യത.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്ന ഡി.സി.സി. ഭാരവാഹികള്‍ക്ക് പാര്‍ട്ടി പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യത. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിവരങ്ങള്‍ എ.ഐ.സി.സി. തേടി. കെ.പി.സി.സി. ഭാരവാഹികളില്‍ ചിലരും പ്രവര്‍ത്തനരംഗത്ത് സജീവമായില്ലെന്നാണ് വിലയിരുത്തല്‍. ഇവരുടെ പട്ടിക കെ.പി.സി.സി. പ്രത്യേകം നല്‍കും.

 

 

ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നുനിന്ന ഭാരവാഹികളെ ഒഴിവാക്കാനാണ് കെ.പി.സി.സി. നേതൃത്വം ഉദ്ദേശിക്കുന്നത്. നിര്‍ജീവമായ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ കൂടി പുനഃസംഘടിപ്പിക്കും. ജനുവരി നാലിന് ചേരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ യോഗത്തില്‍ ബൂത്ത് മുതല്‍ ഡി.സി.സി. തലംവരെയുള്ള പുനഃസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഡി.സി.സി. പ്രസിഡന്റുമാരുടെ മാറ്റം എ.ഐ.സി.സി.യാകും തീരുമാനിക്കുക.