ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി.

മലപ്പുറം: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തവണ ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയ സാഹചര്യത്തിലാണിതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. എന്നാല്‍ വിമാനം ഇറക്കുന്നതിനായുള്ള ശ്രമം നടത്തുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു.

 

കരിപ്പൂര്‍ അപകടത്തിന് ശേഷം വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, വിമാനാപകടത്തിന് ശേഷം കരിപ്പൂര്‍ എല്ലാത്തരം യാത്രകള്‍ക്കും സജ്ജമാണെന്ന് അധികൃതരും രാഷ്ട്രീയ നേതാക്കളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഹജ്ജ് വിമാനങ്ങള്‍ക്കുള്ള അനുമതിയും നിഷേധിച്ചിരിക്കുന്നത്.

 

കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്ന കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് സമീപത്തുള്ള വിമാനത്താവളത്തിന് അനുമതിയില്ലാത്തത് തീര്‍ത്ഥാടകര്‍ക്കും തിരിച്ചടിയാകും. ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്നത് വടക്കന്‍ കേരളത്തില്‍ നിന്നാണ്. എന്നാല്‍ അനുമതി നല്‍കിയത് നെടുമ്പാശേരി വിമാന താവളത്തിനുമാണ്. ഇത് കരിപ്പൂരിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു.

അതേ സമയം സഊദിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ലോകമെമ്പാടുമുള്ള ഹജ്ജ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്.