ജോലി തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സരിത നായർ.

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവർക്കെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സരിതയും മറ്റു പ്രതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

 

കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് പരാതി ഉയർന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.