മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലും സിന്തറ്റിക് മയക്ക് മരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായുള്ള രഹസ്യവിവരത്തിൻമേൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘവും മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ തിരൂരങ്ങാടി പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് ഇനത്തിൽപെട്ട 7700 മില്ലിഗ്രാം എം ഡി എം എ (MDMA), 3800 മില്ലിഗ്രാം ഹാഷിഷ് ഓയിൽ തുടങ്ങിയവയുമായി രണ്ട് പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

തിരൂർ താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34വയസ്), ഒഴൂർ തലക്കാട്ടൂർ സ്വദേശി കൊല്ലത്തേടത്ത് വീട്ടിൽ സജീവ് (29 വയസ്) തുടങ്ങിയവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഏതാണ് ഒന്നര ലക്ഷം രൂപയുടെ മയക്ക് മരുന്നുകൾ കണ്ടെടുത്തു.

ഇവർ സഞ്ചരിച്ച കാറും എക്സൈസ് പിടിച്ചെടുത്തു. പരിശോധനയിൽ ഇൻസ്പെക്ടർക്ക് പുറമെ ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ടി ഷിജുമോൻ, റേഞ്ച് പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, വിനീഷ് പി ബി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിഷ തുടങ്ങിയവരും പങ്കെടുത്തു.