പാണക്കാട് പോകാൻ കഴിയാത്തതിന്‍റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നതെന്ന് ഉമ്മൻ ചാണ്ടി.

തിരൂർ: സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ യുഡിഎഫിനെതിരെ സിപിഎം വിമര്‍ശനം ഉന്നയിക്കുന്നു എന്നാരോപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്‍റെ പ്രസ്ഥാവനകളെല്ലാം ഇതിന്‍റെ ഭാഗമായി ആണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗ്ഗീയമായാണ്  എ വിജയരാഘവൻ കാണുന്നത്.  പാണക്കാട് പോകാൻ കഴിയാത്തതിന്‍റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻചാണ്ടി തിരൂരിൽ പരിഹസിച്ചു.

ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും.  അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെഎം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടുകൂടാൻ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെഎം മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ അന്നും ഇന്നും കോൺഗ്രസ് ഉറച്ച് നിൽക്കുകയാണെന്നും തിരൂരിൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.