യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു.

തൃശൂര്‍: ബാറില്‍ ഉണ്ടായ അടിപിടിക്കൊടുവില്‍ യുവാവ് മധ്യവയസ്‌കന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. വേര്‍പെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 55 കാരനായ സുലൈമാനാണ് ആക്രമണത്തിനിരയായത്. പ്രതി പെരുമ്പടപ്പ് മണലൂര്‍ വീട്ടില്‍ ഷരീഫ് (28) നെ വടക്കേകാട് പോലിസ് അറസ്റ്റ് ചെയ്തു.

പ്രതി ഷരീഫ് (28)

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നത്തൂര്‍ മന ബാറിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. ഷരീഫ് ബാറിലേക്ക് ഓടിച്ചെത്തിയ ഓട്ടോ ടാക്‌സി ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് കാറിലുള്ളവരും ഷരീഫും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ബഹളം കേട്ട് തടിച്ചുകൂടിയവര്‍ക്ക് നേരെയും ഷരീഫ് തട്ടിക്കയറി. ഇതിനിടയിലാണ് സുലൈമാനെ ആക്രമിച്ച് വീഴ്ത്തി ജനനേന്ദ്രിയം കടിച്ചെടുത്തത്. ഉടന്‍ കുന്നംകുളം റോയല്‍ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാറിൽ എത്തുന്നതിനു മുന്‍പേ യുവാവ് ലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഷരീഫിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബാര്‍ ഉടമക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു.